വൈദ്യുതി, വെള്ളക്കര നിരക്കുകൾ ഏപ്രിൽ ഒന്നുമുതൽ വർധിക്കും
തിരുവനന്തപുരം: ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്കും വെള്ളക്കരവും കൂടും. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും വെള്ളക്കരം 5 ശതമാനവും ഉയരും. സർചാർജ് ഉൾപ്പെടുമ്പോൾ വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസയായി വർധിക്കും. വെള്ളക്കര നിരക്ക് പ്രതിമാസം 3.5 രൂപ മുതൽ 60 രൂപ വരെ ഉയരാനാണ് സാധ്യത. ഡിസംബർ മാസത്തിൽ റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ച 12 പൈസ നിരക്കാണ് നിലവിൽ വരുന്നത്. ഫിക്‌സഡ് നിരക്കായ പത്ത് രൂപയും യൂണിറ്റിന് 7 പൈസയുടെ സർചാർജും കൂടുമ്പോൾ ദ്വൈമാസ ബില്ലിൽ 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 39 രൂപ അധികമായി നൽകേണ്ടിവരും. 250 യൂണിറ്റിന് മുകളിലുള്ള ഉപഭോക്താക്കൾക്കും നിരക്ക് വർധന ബാധിക്കും. ഈ വർധനയിലൂടെ കെഎസ്ഇബി 357.28 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. കേന്ദ്ര സർക്കാർ വ്യവസ്ഥ പ്രകാരം വെള്ളക്കരത്തിൽ 5% വർധന ഉണ്ടാകുമെന്നാണ് ജല അതോറിറ്റി അധികൃതർ നൽകുന്ന സൂചന.